ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹി-യുപി അതിർത്തിയിലേക്കുള്ള കർഷകരുടെ ഒഴുക്ക് തുടരുന്നു. സിംഘു, ഘാസിപ്പൂർ, തിക്രി തുടങ്ങി വിവിധ അതിർത്തികളിലേക്ക് കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെങ്കിലും അതൊക്കെ മറികടന്നാണ് കർഷകർ എത്തുന്നത്.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം നൂറിൽപ്പരം കർഷകരെ കാണാതായ സംഭവം പരിശോധിക്കാൻ ആറംഗ സമിതി രൂപീകരിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനും സംഘർഷങ്ങൾക്കും ശേഷം നൂറിൽപ്പരം കർഷകരെ കാണാനില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പരാതി. ഇക്കാര്യം കർഷക നേതാക്കളുടെ ആറംഗ സമിതി പരിശോധിക്കും.
പൊലീസ് കസ്റ്റഡിയിലെടുത്തവർക്ക് നിയമസഹായം നൽകും. കേന്ദ്രസർക്കാരുമായി തുറന്ന മനസോടെ ചർച്ചയ്ക്ക് തയാറാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും, താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. കേന്ദ്രത്തിൽ നിന്ന് ചർച്ചയ്ക്കുള്ള ക്ഷണം ലഭിച്ചില്ലെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. അതേസമയം, സമരകേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രധാനപാതകളിൽ പൊലീസ് വൻ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ബാരിക്കേഡുകൾ, മുള്ളുവേലി, കോൺക്രീറ്റ് സ്ലാബുകൾ എന്നിവയ്ക്ക് പുറമേ റോഡുകളിൽ കിടങ്ങുകളും തീർക്കുന്നുണ്ട്.
14 ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സർവീസ് താത്കാലികമായി നിർത്തിവച്ചത് ഹരിയാന സർക്കാർ നീട്ടിയിരുന്നു. ഫെബ്രുവരി 1 വൈകുന്നേരം അഞ്ചു മണി വരെയാണ് താത്കാലികമായി ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. ഇൻറർനെറ്റ് നിർത്തലാക്കൽ സമാധാന പരിപാലനത്തിനും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനും വേണ്ടിയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
