തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടം ഫെബ്രുവരി 24 ന് നടത്താൻ തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകൾ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനം.
പള്ളിവേട്ട, ആറാട്ട് എന്നീ അനുബന്ധ ചടങ്ങുകക്കൊപ്പമായിരിക്കും ആനയോട്ടം നടത്തുക. കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 17ന് വീണ്ടും യോഗം ചേരും. തൃശൂർ ജില്ലയിൽ ക്ഷേത്രത്തിന് പുറത്ത് ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് നിയമപരമായ തടസങ്ങൾ നിലവിലുണ്ട്.
ഗുരുവായൂർ എം എൽ എ കെ വി അബ്‌ദുൾ ഖാദർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി ബ്രീജാകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ റീന കെ ജെ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
