ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. ഇത് സംബന്ധിച്ച് ഇ ഡി കോടതിയില്‍ ഹര്‍ജി നല്‍കി. ശിവശങ്കറിന് ജാമ്യം നല്‍കിയിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കസ്റ്റംസ്, ഇ ഡി ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ശിവശങ്കറിന് ജാമ്യം കിട്ടിയിരുന്നു.
ഒക്ടോബര്‍ 28 നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണ കേസ്, ഡോളര്‍ കടത്ത് കേസ് എന്നീ കേസുകളില്‍ ആയിരുന്നു അറസ്റ്റ്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ നവംബറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.
ഡോളര്‍ കടത്ത് കേസില്‍ ജനുവരിയിലായിരുന്നു അറസ്റ്റ്. ഈ മാസം മൂന്നിനാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ 22ാം പ്രതിയാണ് ശിവശങ്കര്‍.
