കൊച്ചി : കൂടുതൽ സ്ത്രീകൾ കഥ പറയാൻ രംഗത്തുവരുന്നത് സിനിമ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഫിലിം എഡിറ്റർ ബീനാപോൾ. ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാധ്യമ പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു ബീന. പുരുഷമേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷൻ പറയുന്ന കഥ സ്ത്രീകൾക്ക് വേണ്ടിയുള്ളതാവില്ല. സിനിമ മാറ്റത്തിന്റെ വഴിയിലാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലുള്ള സിനിമകൾ അതിനു തെളിവാണ്. വര്‍ഷങ്ങളായി ചലച്ചിത്ര മേളയിൽ ഉണ്ട്. ഓരോ മേളയും പുതിയ അനുഭവങ്ങളും പാഠങ്ങളും സമ്മാനിക്കുന്നുണ്ട്. സിനിമാ നിർമാണത്തിൽ ഉള്ള താല്പര്യം ആണ് എഡിറ്റിംഗ് പഠിക്കാൻ പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ എത്തിച്ചത്. എഡിറ്റിംഗ് അദൃശ്യനുഭവം ആവുമ്പോഴാണ് സിനിമ മനോഹരമാവുന്നത്.
സിനിമയിലെ വനിതകളുടെ തൊഴിൽ നീതി ഉറപ്പ് വരുത്താനും കൂടുതൽ വനിതകളെ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരാനും WCC പല പദ്ധതികളും നടപ്പാക്കുന്നുണ്ട് എന്ന് സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ ബീന പറഞ്ഞു. വീട്ടമ്മമാർക്ക് സേവനത്തിനു ശമ്പളം കൊടുക്കുന്ന ആശയത്തോട് വളരെ പോസിറ്റീവ് ആയാണ് അവർ പ്രതികരിച്ചത്. സിനിമയുടെ ഓൺലൈൻ റിലീസ് തിയേറ്റർ വ്യവസായത്തെ അത്ര കണ്ടു ബാധിക്കുന്നില്ലെന്നും ആളുകൾ തിയേറ്ററിൽ സിനിമ കാണുവാനാണ് ഇഷ്ടപ്പെടുന്നതെന്നും ബീന കൂട്ടിച്ചേർത്തു.
