റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം ജില്ലയില്‍ 32,14,943 വോട്ടര്‍മാര്‍; 4,875 പോളിംഗ് സ്റ്റേഷനുകള്‍

March 3, 2021 - 9:18 pm


മലപ്പുറം: നിയമസഭയിലേക്കും മലപ്പുറം ലോകസഭ മണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മലപ്പുറം കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19 ന് വൈകുന്നേരം അഞ്ച് മണി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. മാര്‍ച്ച് 22 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസരം. ഏപ്രില്‍ ആറിന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്.

 ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 32,14,943 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 1,65,662 പേര്‍ കന്നി വോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസിന് മുകളില്‍ പ്രായമുള്ള 46,351 വോട്ടര്‍മാരുമാണുള്ളത്. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഇവര്‍ക്കും കോവിഡ് ബാധിതരായി കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റ് തിരുത്തുന്നതിനുമായി 1,12,357 അപേക്ഷകള്‍ പരിഗണനയിലുണ്ട്.

 2,753 പോളിംഗ് സ്റ്റേഷനുകളും 2,122 ഓക്സിലറി പോളിംഗ് സ്റ്റേഷനുകളുമുള്‍പ്പടെ 4,875 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിന് മുകളില്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടാക്കി വിഭജിക്കുന്നതിനാലാണിത്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

 എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് മെഷീനുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിക്കുന്നത്. 4,145 വോട്ടിംഗ് യന്ത്രങ്ങള്‍ അധികമായി കരുതും. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനായി 6,429 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 1,823 വോട്ടിംഗ് യന്ത്രങ്ങളാണ് അധികമായി കരുതുക.

 ജില്ലയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകരും പൊതുജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പരമാവധി സഹകരിക്കണം. സ്വതന്ത്രവും നീതി പൂര്‍വവുമായ തെരഞ്ഞെടുപ്പിന് എല്ലാവരുടെയും പൂര്‍ണ പിന്തുണ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *