റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ജാമ്യം ലഭിക്കാനായി കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കണം’ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയുടെ രൂക്ഷമായ പരാമർശം

March 3, 2021 - 2:50 pm

കൊച്ചി: മുസ്ലിം ലീഗ് എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഗുരുതര അസുഖമുണ്ടെന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോൾ 03/03/21 ബുധനാഴ്ചയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്.

‘ജാമ്യം വ്യവസ്ഥയില്‍ ഇളവ് തേടി നിങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നു. നേരത്തെ ജാമ്യം തന്നെ നല്‍കിയത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ ജാമ്യം ലഭിച്ച ശേഷം നിങ്ങളുടെ പൊതുപരിപാടികള്‍ ശ്രദ്ധിക്കുമ്പോള്‍ കോടതിയെ തന്നെ നിങ്ങള്‍ കബളിപ്പിച്ചോ എന്ന സംശയം കോടതിക്കുണ്ട്’ ജസ്റ്റിസ് വിവി കുഞ്ഞികൃഷ്ണന്‍ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. കോടതി വിമര്‍ശനത്തിനു പിന്നാലെ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹര്‍ജി ഇബ്രാഹിം കുഞ്ഞ് പിന്‍വലിക്കുകയും ചെയ്തു. കളമശേരി മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കാന്‍ ഇബ്രാഹിം കുഞ്ഞ് നീക്കം നടത്തുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

ജനുവരി മാസത്തിലാണ് പാലാരി വട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ നിലപരിഗണിച്ച് കര്‍ശന ഉപാധികളോടെയായിരുന്നു കേസിലെ അഞ്ചാം പ്രതിയായ എംഎല്‍എയുടെ ജാമ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *