റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസ്, കെ എം ഷാജി ഹാജരാക്കിയ റസീറ്റുകളെ വിശ്വസിക്കാതെ വിജിലൻസ്

April 28, 2021 - 11:40 am

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി എംഎൽഎ ഹാജരാക്കിയ രേഖകളെ സംശയിച്ച് വിജിലൻസ് . ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച് ഷാജി നല്‍കിയ രേഖകള്‍ വിജിലന്‍സിന് വിശ്വസനീയമല്ല എന്നാണ് പുറത്തു വരുന്ന സൂചനകൾ.

പണം വാങ്ങി എന്നതിന് നല്‍കിയ റസീറ്റിലാണ് വിജിലന്‍സിന് സംശയം. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി റസീറ്റില്‍ പേരുള്ളവരെ ചോദ്യം ചെയ്യാനായി ഉടൻ വിളിപ്പിക്കും.

2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷ കാലയളവില്‍ ഷാജിയുടെ വരുമാനത്തില്‍ 233 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആദ്യം വിജിലന്‍സ് കണ്ടെത്തിയത് 166 ശതമാനത്തിന്റെ വര്‍ധനവായിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഏപ്രില്‍ 23 നായിരുന്നു കെഎം ഷാജി വിജിലന്‍സിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്റെ രേഖകളുമായാണ് ഷാജി ചോദ്യം ചെയ്യലിന് എത്തിയത്. അഴീക്കോട്ടെ 154 ബൂത്ത് കമ്മറ്റികള്‍ സമാഹരിച്ച പണത്തിന്റെ കണക്കും രസീതിയും ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

ഏപ്രില്‍ 16ന് തൊണ്ടായാട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്ന് ചില രേഖകള്‍ ഷാജി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചത്. തുടര്‍ന്ന് 23 ന് വീണ്ടും ഹാജരാവുകയായിരുന്നു.

പിടിച്ചത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നും ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റെയ്ഡിന് ശേഷം തനിക്കെതിരെ നിരവധി വ്യാജപ്രചരണങ്ങളാണ് ചിലര്‍ നടത്തുന്നതെന്നായിരുന്നു ഷാജിയുടെ പ്രതികരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *