ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ്. മതാടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 01/06/21 ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്.
അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. 1955 ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹര്‍ജിയിലെ വാദം. മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹരിജിയില്‍ ആവശ്യപ്പെട്ടത്.
നേരത്തെ രാജ്യത്തെ അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളായ മുസ്‌ലിം ഇതര മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്.
പൗരത്വ നിയമം 1955 ന്റെ 2009 ലെ ചട്ടങ്ങള്‍ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. 2019 ഡിസംബര്‍ 12നാണ് രാജ്യത്ത് പൗരത്വ നിയമം പാസാക്കിയത്.
