റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോവിഡ് പ്രതിരോധം: ജാഗ്രത കൈവിടാന്‍ സമയമായില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

June 29, 2021 - 8:16 pm

പത്തനംതിട്ട: ലോക്ഡൗണ്‍ ഇളവുകള്‍ക്കിടെ ജാഗ്രത കുറയുന്നതു രോഗവ്യാപനം കൂടുന്നതിനു കാരണമാകുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. തീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ നമുക്കു ചുറ്റുമുള്ളതിനാല്‍ ചെറിയൊരു അശ്രദ്ധ പോലും രോഗവ്യാപനത്തിനു കാരണമാകും. കോളനികളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും ഇപ്പോഴും രോഗബാധ കൂടുതലായി തുടരുന്നു. 

പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍, നാറാണംമൂഴി, കവിയൂര്‍, ഏഴംകുളം, കലഞ്ഞൂര്‍, ചെന്നീര്‍ക്കര, ആറന്‍മുള പഞ്ചായത്തുകള്‍ കാറ്റഗറി സി. വിഭാഗത്തിലും, കടപ്ര കാറ്റഗറി ഡി വിഭാഗത്തിലുമാണുളളത്. ഈ പഞ്ചായത്തുകളിലെല്ലാം കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ കണ്ടെത്താനുളള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. 

മൂന്നാം തരംഗത്തിനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിനു മുന്‍പ് മൂന്നാം തരംഗം ഉണ്ടായാല്‍ സ്ഥി തിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇടയുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. തൊഴിലുറപ്പ് ജോലിക്കായി പോകുന്നവര്‍ മൂക്കും വായും മൂടത്തക്കരീതിയില്‍ മാസ്‌ക് ശരിയായി ധരിക്കണം. കൂടിവെള്ളം, ഭക്ഷണം എന്നിവ പങ്കിടുന്നത് ഒഴിവാക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. സുരക്ഷിത അകലം പാലിക്കുവാന്‍ ശ്രദ്ധിക്കണം.

കോവിഡ് മൂന്നാം തരംഗത്തില്‍ വകഭേദം വന്ന വൈറസുകള്‍ കൂടുതല്‍ ബാധിക്കുന്നതു കുട്ടികളെയാകാം എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. കുട്ടികളെ കഴിവതും പുറത്തിറക്കാതിരിക്കുക. ഇറങ്ങേണ്ട സാഹചര്യം വന്നാല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കൈകള്‍ അണു നശീകരണം നടത്തണം. കുട്ടികളിലേക്ക് കോവിഡ് പകരാന്‍ കൂടുതല്‍ സാധ്യത പുറത്തുപോയി ജോലി ചെയുന്ന രക്ഷിതാക്കളില്‍ നിന്നാണ് എന്നതിനാല്‍ മുതിര്‍ന്നവര്‍ ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിലവില്‍ വീടിനകത്തുളള രോഗവ്യാപനമാണു കൂടുതലുള്ളത്. ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ ഉടന്‍ പരിശോധനയ്ക്കു വിധേയരാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗത പുലര്‍ത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *