ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പൻ അടക്കം നാല് പേരാണ് അറസ്റ്റിലായത്.
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ടതിന് ശേഷം ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഉത്തർപ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎഎ , എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന്‍ കോടതിയെ അറിയിച്ചു. എട്ട് മാസത്തിലധികമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ വാദിച്ചു.
