തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി 10/07/21 ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ട് അടങ്ങിയെങ്കിലും കേരളത്തില്‍ രോഗികള്‍ കുറയാത്തതില്‍ ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
”അനന്തമായി ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യമൊരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തുന്നത്. ആ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ല. കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പറയാന്‍ കഴിയും.”മുഖ്യമന്ത്രി പറഞ്ഞു.
