റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഉത്തരവാദ വ്യവസായം: മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി നൽകുമെന്ന് വ്യവസായ മന്ത്രി

July 21, 2021 - 11:01 pm

തിരുവനന്തപുരം: പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി അംഗീകാരം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനുള്ള വിശദമായ മാർഗ്ഗരേഖ കെ എസ്  ഐ ഡി സി  തയ്യാറാക്കും. കെ എസ്  ഐ ഡി സി അറുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിക്കും. ഇത് പ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ പരിപാടി തയ്യാറാക്കും.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഊർജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങൾ കേരളത്തിന് അനുകൂലമാണ്. ഇവ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക. മികച്ച വിപണിയും ഉറപ്പു വരുത്തും. വ്യവസായ വളർച്ചയ്ക്ക് ഊന്നേണ്ട മേഖലകളിൽ സംരംഭകർക്ക് ആനുകൂല്യങ്ങളും നൽകും. മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാൻ കെഎസ്‌ഐഡിസിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സംരംഭകർക്ക് ആത്മവിശ്വാസം പകർന്ന നയമാണ്  1957 ലെ ആദ്യ സർക്കാർ തന്നെ സ്വീകരിച്ചത്. ഈ മാതൃകയിൽ പുതിയ സാഹചര്യങ്ങൾക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കുമെന്നും മന്ത്രി  പി രാജീവ് പറഞ്ഞു.

കെഎസ്‌ഐഡിസിയുടെ 60 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എം ഡി രാജമാണിക്യം അവതരിപ്പിച്ചു. കോവിഡാനന്തര സമൂഹത്തിൽ വ്യവസായ വളർച്ചയ്ക്ക് ഇണങ്ങുന്ന പദ്ധതികൾ കെഎസ്‌ഐഡിസി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്‌ഐഡിസി മുന്നോട്ട് വെക്കുക എന്നും രാജമാണിക്യം പറഞ്ഞു. 

അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ ജീവനക്കാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കമ്പനി സെക്രട്ടറി കെ സുരേഷ് കുമാർ, കെ എസ്  ഐ ഡി സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എസ്  ഷംനാദ്, ജനറൽ മാനേജർമാരായ  ജി അശോക് ലാൽ,  ജി ഉണ്ണികൃഷ്ണൻ, ആർ പ്രശാന്ത്, മാനേജർ ലക്ഷ്മി ടി പിള്ള, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *