തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ . ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മഴക്കെടുതിയിൽ 35 പേർ മരിച്ചെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒൻപതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേർ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.
അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാൽ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പാലക്കാട്, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഇപ്പോഴും മഴമേഘങ്ങളുണ്ട്. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇനിയും മഴ തുടർന്നാൽ സ്ഥിതി വഷളാകും.
കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വ്യാഴാഴ്ച വരെ ശക്തമായ കാറ്റ് വീശുമെന്നതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണം
