കൊച്ചി: എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഒക്ടോബർ 24 വരെ നിർത്തിവെക്കണമെന്ന് കലക്ടർ ജാഫർ മാലിക് ഉത്തരവിട്ടു. കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നും കലക്ടർ അറിയിച്ചു.
ഉത്തരവ് നടപ്പാക്കുന്നതിന് ജിയോളജിസ്റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, എറണാകുളം, ബന്ധപ്പെട്ട് തഹസിൽദാർമാർ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. ഇടുക്കി ഡാമിന്റെയും ഇടമലയാർ ഡാമിന്റെയും ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലും മറ്റും വെള്ളക്കെട്ട് ഭീഷണിയുണ്ട്.
ഒക്‌ടോബർ 20 മുതൽ 22 വരെ ഓറഞ്ച് അലേർട്ടിന് സാധ്യതയുണ്ട്. ഇതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചതെന്നും കലക്ടർ ഉത്തരവിൽ പറഞ്ഞു.
