റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പത്തനംതിട്ട: സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

October 26, 2021 - 6:09 pm

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി നാലു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധത്തിനായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലെ ജീവനക്കാരിയായ സൂസന്റെ കുട്ടിയുടെ രജിസ്‌ട്രേഷന്‍ നടത്തിയാണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

ആയുഷ് വകുപ്പ് ‘കരുതലോടെ മുന്നോട്ട്’ എന്ന പദ്ധതി വഴി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്യും. ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. www.ahims.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് രക്ഷിതാക്കാള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹോം പേജില്‍ എത്തുമ്പോള്‍ ഹോമിയോപതിക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ രജിസ്‌ട്രേഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇവിടെ കുട്ടിയുടെ ജനന തീയതിയും ഫോണ്‍ നമ്പരും നല്‍കിയാല്‍ ഒ.ടി.പി സംവിധാനം ഉപയോഗിച്ച് പ്രതിരോധ മരുന്നിനായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഇല്ലെങ്കിലും വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ഒക്‌ടോബര്‍ 25, 26, 27 തീയതികളിലാണ് ഒന്നാംഘട്ട മരുന്ന് വിതരണത്തിന്റെ പ്രത്യേക ഡ്രൈവ്. പദ്ധതിക്കാവശ്യമായ മരുന്ന് എല്ലാ ഹോമിയോപ്പതി സ്ഥാപങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകമായി സജ്ജീകരിച്ച  കിയോസ്‌കുകളിലും എത്തിച്ചിട്ടുണ്ട്. മരുന്ന് വിതരണത്തിനായി ജില്ലയില്‍ ജീവനക്കാരും സജ്ജമാണ്. പൊതുജനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്കായുള്ള ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് രജിസ്‌ട്രേഷനായുള്ള പോര്‍ട്ടലുമായി ബന്ധപ്പെട്ട് സംശങ്ങള്‍ ഉണ്ടെങ്കില്‍ 1800-599-2011 എന്ന ടോള്‍ ഫ്രീ നമ്പരില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ബന്ധപ്പെടാം.

നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ: കെ.എസ് സുനിത, നോഡല്‍ ഓഫീസര്‍ ഡോ. ഷാലിമ, ഡോ.ശീതള്‍ എന്നിവര്‍ ജില്ലാതല രജിട്രേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *