കോഴിക്കോട്: മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവം അനാവശ്യമാണെന്നും കുറ്റക്കാർക്കെതിരേ പാർട്ടി നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് മുൻ ഡി.സി.സി. അധ്യക്ഷൻ യു. രാജീവൻ ഉൾപ്പെടെയുള്ള 20 നേതാക്കൾക്കെതിരേയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കല്ലായി റോഡിലെ വുഡീസ് ഹോട്ടലിൽ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർക്കാണ് ഇന്ന് രാവിലെ മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി. ആർ. രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു. സാജനെ പി.വി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2021 നവംബർ 13 ശനിയാഴ്ച രാവിലെയാണ് മുൻ ഡി.സി.സി പ്രസിഡന്റ് രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ അനുകൂലികളാണ് രഹസ്യയോഗം ചേർന്നത്.
