വണ്ടൂർ: കാണാതായ വയോധികനെ കിണറ്റിൽ നിന്ന് കണ്ടെത്തി. പോരൂർ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മർ (70)നെയാണ് കിണറ്റിൽ നിന്ന് കെണ്ടത്തിയത്. തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം കടയിലേക്ക് പോയ ഉമ്മർ വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു.
ഇയാൾ സാധാരണ കടയിലേക്കോ മറ്റും പോയാൽ വൈകി വീട്ടിലെത്തുക പതിവാണ്. കഴിഞ്ഞ ദിവസം വൈകിയപ്പോഴും എത്തുമെന്ന് വീട്ടുകാർ കരുതിയിരുന്നു. എന്നാൽ പതിവിന് വിപരീതമായി എത്താതിരുന്നതോടെ .ഉമ്മറിന്റെ മകൻ പുലർച്ചെ ആറ് മണിയോടെ വാർഡ് അംഗം സഫ റംശിയെ വിവരമറിയിച്ചു. തുടർന്ന് വാർഡംഗത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ തന്റെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് ശബ്ദം കേട്ട അയൽവാസി ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കിണറ്റിൽ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്. വിവരമറിയിച്ചതിനേ തുടർന്ന് അഗ്നിരക്ഷാ സേന എത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. വലത് കാലിന് ചെറിയ പരിക്കുകളാടെ ഇയാളെ വണ്ടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മർ മൊബൈലും, ടോർച്ചുമൊക്കെ ഉപയോഗിക്കാത്തയാളാണെന്ന് നാട്ടുകാർ പറയുന്നു. വഴിതെറ്റി വീണതാകാമെന്നാണ് നിഗമനം
