തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മുദ്രാവാക്യങ്ങളെഴുതി പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് റജിസ്ട്രേഷനിലുള്ള കാറാണ് കസ്റ്റഡിയിൽഎടുത്തത്. പഞ്ചാബ് സ്വദേശിയാണ് ഉടമയെന്നാണ് റജിസ്ട്രേഷൻ രേഖകളിലുള്ളത്. ഇയാളെ പിടികൂടിയിട്ടില്ല.
പട്ടത്തെ ബാർ ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലിൽ കയറിയ ഉടമ ബഹളംവച്ച ശേഷം ഇറങ്ങിപ്പോയെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. കാർഷിക നിയമം നടപ്പാക്കി കർഷകരെ ദ്രോഹിച്ചെന്നും മറ്റുമാണ് കാറിന്റെ പുറത്ത് എഴുതിയിരിക്കുന്നത്.
