കൊച്ചി: അക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വുമൺ ഇൻ സിനിമ കളക്റ്റീവ്.
പുരുഷ സഹപ്രവർത്തകർ, നിലവിൽ അവർക്കുള്ള നിർണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടാക്കുന്നുണ്ടോയെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകൾക്ക് തയ്യാറാകുന്നുണ്ടോയെന്ന ചോദ്യവും വുമൺ ഇൻ സിനിമ കളക്റ്റീവ് ചോദിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നമുക്ക് ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തി നിൽക്കുമ്പോഴും, നമുക്ക് തല ഉയർത്തി പിടിച്ച് തന്നെ നിൽക്കാൻ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്.
അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.
മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.
