റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു

January 14, 2022 - 5:26 pm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു. പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്.

ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. അനുയായികളും അഭിഭാഷകരും അദ്ദേഹത്തെ വാരിപ്പുണർന്നു. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

രാവിലെ ഒൻപതരയോടെ ജഡ്ജ് ജി. ഗോപകുമാർ കോടതിയിലെത്തി. പിന്നാലെ ഫ്രാങ്കോ മുളയ്ക്കൽ പിൻഗേറ്റിലൂടെ കോടതിയിൽ എത്തി. പരാതിക്കാരിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിലുണ്ടായിരുന്നു. പതിനൊന്നു മണിക്ക് കോടതി തുടങ്ങിയപ്പോൾ തന്നെ വിധി പറഞ്ഞു. വിധി കേട്ട് നിമിഷങ്ങൾക്കകം ഫ്രാങ്കോ മുളയ്ക്കൽ കോടതി വിട്ടിറങ്ങി.

105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചില്ല.

122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി. 2018 ജൂൺ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

2018 സെപ്തംബർ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിന്റെ കയ്യിൽ വിലങ്ങുവീണു. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *