റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആവേശം നിറച്ച് അത്‌ലറ്റിക്സ് മത്സരങ്ങൾ : മലപ്പുറം ജില്ല ഒന്നാമത്

May 21, 2022 - 6:53 pm

മഴയുടെ പ്രതിസന്ധിയിലും ആവേശം ചോരാതെ അത്‌ലറ്റിക്സ് മത്സരങ്ങൾ. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട തോപ്പ് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറിയത്. 60 പോയിന്റുകളോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 48 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 42 പോയിന്റുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി. 

പുരുഷന്മാരുടെ നൂറ് മീറ്റർ  ഓട്ടമത്സരത്തോടെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായത്.  പതിനാല് ജില്ലയും റവന്യൂ ഹെഡ്ക്വാർട്ടേഴ്സും അടക്കം പതിനഞ്ച് ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ കളത്തിലിറങ്ങിയത്. 

അണ്ടർ നാൽപ്പത് പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ ജിജോ കുര്യാക്കോസ് തൃശൂരിന്റെ വി കെ സുമേഷിനെ മറികടന്നു അവസാന റൗണ്ടിൽ സ്വർണ്ണം നേടി. 14 സെക്കൻഡ് വ്യത്യാസത്തിലാണ് ജിജോ കുര്യാക്കോസ് മുന്നിലെത്തിയത്. മലപ്പുറത്തിന്റെ ഷിബു എൻ മൂന്നാം സ്ഥാനം നേടി. 

ലോഗ് ജംപിൽ തൃശൂർ ജില്ലയുടെ നൂറ്റൊന്നാം നമ്പർ താരം ലിമ ജോർജ് ഒന്നാമതെത്തി. കോട്ടയത്തിന്റെ ഷഹനാസ് സുലൈമാൻ രണ്ടാമതും ആലപ്പുഴയുടെ ശാന്തി കൃഷ്ണ മൂന്നാമതും എത്തി. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി. 

പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ കണ്ണൂരിന്റെ സൂപ്പർ താരം സലാം കിളിച്ചപ്പറമ്പ് മികച്ച പ്രകടനത്തോടെ 9.92 മീറ്റർ എറിഞ്ഞു ഒന്നാം സ്ഥാനം നേടി. കാസർകോടിന്റെ കെ വി ശ്രീജിത്ത് രണ്ടാം സ്ഥാനവും, കണ്ണൂരിന്റെ പ്രേംജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഷോട്ട്പുട്ട് വനിതാ വിഭാഗത്തിൽ കോട്ടയം ജില്ല ഒന്നും രണ്ടും സ്ഥാനം  നേടി. കോട്ടയത്തിന്റെ എലിസബത്ത് പി ജോണും ദീപാ വർഗീസും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ എൽ എസ് ഐശ്വര്യയ്ക്കാണ് മൂന്നാം സ്ഥാനം. 

ട്രാക്കിൽ ആവേശകരമായി നടന്ന റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിൽ കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ സ്ത്രീകളുടെ വിഭാഗത്തിൽ എറണാകുളം, തൃശൂർ, കോട്ടയം ജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മികവ് തെളിയിച്ചു. 

പുരുഷന്മാരുടെ ലോങ് ജംപിൽ 5.17 മീറ്റർ ചാടി കണ്ണൂരിന്റെ കെ സി പ്രേംജിത്ത് ഒന്നാമതും ടി കെ സിഷാനന്ദ് രണ്ടാമതും എത്തി. കോട്ടയത്തിന്റെ എബിൻ ചാക്കോ മൂന്നാം സ്ഥാനം നേടി. 

നാൽപ്പത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 1500 മീറ്ററിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ ഫിനിഷിങ് പോയന്റിൽ വിസ്മയം തീർത്ത് വയനാടിന്റെ  താരം വി വി  ഷിജു ഒന്നാം സ്ഥാനം നേടി. ഇടുക്കിയുടെ ജോസഫ് വർഗീസിനെ ഷിജു രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളി.  മലപ്പുറത്തിന്റെ മുരളി മോഹൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

നാൽപ്പത് വയസിന് മീതെയുള്ള വനിതാ വിഭാഗം 1500 മീറ്റർ ഓട്ടവും ആവേശകരമായി. കാസർകോട് നിന്നുള്ള യമുന ഒന്നാം സ്ഥാനവും, മലപ്പുറത്തിന്റെ പി പ്രജിത രണ്ടാം സ്ഥാനവും ഹെഡ്ക്വാർട്ടേഴ്സിന് വേണ്ടി മത്സരിച്ച എൻ പ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

നാൽപ്പത് വയസിന് താഴെയുള്ള വനിതകളുടെ 1500 മീറ്ററിൽ വയനാടിന്റെ കെ എം രജിത  ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂരിന്റെ എസ് വി  സൗമ്യ മലപ്പുറത്തിന്റെ പി ദിവ്യ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 

നാൽപ്പത് വയസിന് താഴെയുള്ള പുരുഷന്മാരുടെ ഓട്ടത്തിൽ പത്തനംതിട്ടയുടെ എം എസ് സന്ദീപ്  ജേതാവായി. കണ്ണൂരിന്റെ അബു സാലി രണ്ടാമതും വയനാടിന്റെ പി എം  ജിഷ്ണു മൂന്നാമതും എത്തി. 

നാൽപ്പത് വയസിന് മീതെയുള്ള പുരുഷന്മാരുടെ 100 മീറ്ററിൽ കോട്ടയത്തിന്റെ എം കെ രതീഷ്‌കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ ബിജു രണ്ടാം സ്ഥാനവും, ഇടുക്കിയുടെ എം ജി സജി  മൂന്നാം സ്ഥാനവും നേടി. 

വനിതകളുടെ നൂറ് മീറ്ററിൽ തൃശൂരിന്റെ ലിമ ജോർജ് ഒന്നാം സ്ഥാനം നേടി.എറണാകുളത്തിന് ലക്ഷ്മി കെ എസ് രണ്ടാം സ്ഥാനവും ആലപ്പുഴയുടെ ശാന്തി കൃഷ്ണൻ എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

നാൽപ്പത് വയസിന് മുകളിലുള്ള വനിതകളുടെ നൂറ് മീറ്റർ ഓട്ടത്തിൽ എറണാകുളത്തിന്റെ അർസു ഒന്നാം സ്ഥാനം നേടി. തൃശൂരിന്റെ സിനി വി പി രണ്ടാം സ്ഥാനവും ഹെഡ്ക്വാർട്ടേഴ്സിലെ എൻ പ്രിയ മൂന്നാം സ്ഥാനവും നേടി. 

നാൽപ്പത് വയസിന് മീതെയുള്ള പുരുഷന്മാരുടെ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ ജിജോ കുര്യാക്കോസ് ഒന്നാം സ്ഥാനവും, മലപ്പുറത്തിന്റെ എ ജെ അനിരുദ്ധ്  രണ്ടാം സ്ഥാനവും, കണ്ണൂരിന്റെ അബുസാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

നാൽപ്പത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ ബിജു ഒന്നാം സ്ഥാനവും, ഇടുക്കിയുടെ എം ജി സജി, രണ്ടാം സ്ഥാനവും, എറണാകുളത്തിന്റെ എ ബി സജീവ് കുമാർ മൂന്നാം സ്ഥാനവും നേടി. 

വനിതകളുടെ നാൽപ്പത് വയസിന് മുകളിലുള്ളവരുടെ 400മീറ്റർ ഓട്ടത്തിൽ കോട്ടയത്തിന്റെ ഷഹ്നസ് സുലൈമാൻ ഒന്നാം സ്ഥാനവും വയനാടിന്റെ ഷിജില അഗസ്റ്റിൻ, തൃശൂരിന്റെ വി പി സിനി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 

നാൽപ്പത് വയസിന് താഴെയുള്ള വനിതകളുടെ 400 മീറ്ററിൽ ലിമ ജോർജ്  ഒന്നാം സ്ഥാനം നേടിയപ്പോൾ ഇടുക്കിയുടെ വി എസ് ശ്രീലത, സി എസ് സുനിതാ മോൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *