തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. സംസ്കാരം 12/06/2022 വൈകുന്നേരം മൂന്നുമണിക്ക് നടക്കും. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1945 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഭാനുമതിയമ്മയുടെയും രാഘവപ്പണിക്കരുടെയും മകളായി ജനിച്ച വിമല മേനോൻ, ആലുവാ യൂണിയൻ ക്രിസ്ത്യൻ കോളേജ്, തൃശൂർ വിലമാ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവർ കേരള സ്‌റ്റേറ്റ് ജവഹർ ബാലഭവന്റെ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നാണ് വിരമിച്ചത്.
സംസ്ഥാന അവാർഡിനൊപ്പം കൈരളി ബുക്ക് ട്രസ്റ്റ് അവാർഡ്, എസ്. ബി. ടി. അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തി. അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാൻ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവൻ, നമ്മളെ നമ്മൾക്കായി തുടങ്ങിയ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
