മൂന്നാർ: എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാസ്റ്റർ പിടിയിലായി. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയിൽ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഭൂമി വാങ്ങുന്നതിനാണെന്ന പേരിൽ 10 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പല തവണയായിട്ടാണ് പണം വാങ്ങിയത്. പണം കൊടുത്ത് നാളുകളേറെയായിട്ടും സ്ഥലം വാങ്ങിയോയെന്ന് രമാദേവി ചോദിക്കുമ്പോഴൊക്കെ യേശുദാസ് ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. സംശയം തോന്നിയ രമാദേവി ദേവികുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യേശുദാസിന്റെ തട്ടിപ്പ് വ്യക്തമായത്. കോടതിയിൽ ഹജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
