പറവൂർ: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.
ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം 2022 ഓഗസ്റ്റ് 20ന് വൈകിട്ടോടെയായിരുന്നു സംഭവം. വിമൽ കുമാറിന്റെ വീടിന് മുൻപിലൂടെ കടന്നു പോയ ഒരു ബൈക്ക് ഇന്ന് അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന വിമൽകുമാറിന്റെ മകനും സുഹൃത്തും ഇവരെ സഹായിക്കുകയും രണ്ട് പേരേയും ബൈക്കിൽ കേറ്റി വിടുകയും ചെയ്തു. എന്നാൽ അൽപസമയത്തിനകം ബൈക്കിൽ പോയ യുവാവ് തിരിച്ചെത്തി വിമൽ കുമാറിന്റെ മകനേയും സുഹൃത്തിനേയും മർദ്ദിച്ചു. ആക്രമണം തടയാനെത്തിയ വിമൽ കുമാറിനും മർദ്ദനമേറ്റു.
അടിയേറ്റ് കുഴഞ്ഞു വീണ വിമൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ആലങ്ങോട് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാർ പറയുന്നു. ബൈക്കിലെത്തിയവരെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
