തൃശ്ശൂർ: കാട്ടാനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലകളിലെത്തുന്ന സാഹചര്യത്തിൽ തൃശ്ശൂർ ചാലക്കുടി റേഞ്ചിലെ പാലപ്പിള്ളിയിലേക്ക് കുങ്കി ആനകളെ എത്തിക്കാൻ വനംവകുപ്പിന്റെ നീക്കം.. വയനാട് മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെ ആണ് പാലപ്പിള്ളിയിൽ എത്തിക്കുക. ഇക്കാര്യം വ്യക്തമാക്കി ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഉത്തരവിറക്കി.
കഴിഞ്ഞ ദിവസം പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിലാണ് കാട്ടാന കൂട്ടമിറങ്ങിയത്. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടർ 89 ഭാഗത്ത് എത്തിയത്. പുലർച്ചെ ആറരയോടെ റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തിൽ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തിൽ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തിൽ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികൾ.
ഈ സാഹചര്യത്തിലാണ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ സ്ഥിരമായി കാടുകയറ്റാനുള്ള നീക്കം വനവകുപ്പ് നടത്തുന്നത്. ആനക്കൂട്ടം തിരിച്ചിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതുവരെ കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാകും.
