കീവ്: ആണവനിലയം സ്ഥിതിചെയ്യുന്ന യുക്രൈന്റെ തെക്കന്‍ നഗരമായ സാപോര്‍ഷ്യയില്‍ റഷ്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 17 പേര്‍ കൊല്ലപ്പെട്ടു. ആറു കുട്ടികളടക്കം അന്‍പതോളം പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍. മിസൈല്‍ വര്‍ഷത്തില്‍ മേഖലയിലെ 20 വീടുകളും അന്‍പതോളം ബഹുനിലമന്ദിരങ്ങളും തകര്‍ന്നു.ഇവയില്‍ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 12 പേര്‍ മരിച്ചെന്നാണു യുക്രൈന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.റഷ്യയെയും യുക്രൈനിലെ ക്രിമിയയെയും ബന്ധിപ്പിക്കുന്ന സെര്‍ച്ച് പാലം സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു റഷ്യന്‍ ആക്രമണം. രാത്രിയില്‍ നടന്ന ആക്രമണത്തെ ”പൈശാചികതയുടെ പൂര്‍ണരൂപം” എന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. സമാധാനകാംക്ഷികളായ സാധാരണക്കാരെ ലക്ഷ്യമിട്ടു നടത്തിയ ദയാരഹിതമായ ആക്രമണത്തിന് ഉത്തരവിട്ടവര്‍ ഇതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നു സെലന്‍സ്‌കി ആവശ്യപ്പെട്ടു. സാപോര്‍ഷ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന റഷ്യന്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
