റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സായുധസേന നല്‍കുന്നത് കൂട്ടായ്മയിലൂടെ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന സന്ദേശം: ജില്ലാ കളക്ടര്‍

December 7, 2022 - 10:59 pm

കൂട്ടായ്മയിലൂടെയും സമന്വിതമായ പ്രവര്‍ത്തനത്തിലൂടെയും നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നുള്ള സന്ദേശമാണ് സായുധസേന നല്‍കുന്നതെന്ന് ജില്ലാ കളക്ടറും ജില്ലാ സായുധസേന പതാകനിധി പ്രസിഡന്റുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സായുധസേനാ പതാകദിനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഒരേ ദിശയില്‍ ഒരുമിച്ച് യോജിപ്പോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് യുദ്ധങ്ങളിലും മറ്റു വലിയ പ്രതിസന്ധികളിലും നമ്മുടെ സായുധസേന ആവര്‍ത്തിച്ച് വിജയം കൈവരിക്കുന്നത്.

രാജ്യത്തിനുവേണ്ടി ത്യാഗോജ്വലമായ ജീവിതം സമര്‍പ്പിച്ച് വീരമൃത്യു വരിച്ച ധീര  ജവാന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, സായുധസേനയില്‍ നിന്നും വിരമിച്ച് നമ്മുടെ ജീവിതത്തില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എക്സ് സര്‍വീസ് മെന്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും ആദരമര്‍പ്പിച്ചു കൊണ്ടാണ് സായുധസേന പതാകദിനം ആചരിക്കുന്നത്. സൈനികര്‍ നയിക്കുന്ന ചിട്ടയോടെയുള്ള ജീവിതം നമ്മള്‍ മാതൃകയാക്കണം. സൈനിക ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തി  വരുത്തുവാനുമുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.

2022 ലെ ജില്ലയുടെ സായുധ സേന പതാകയുടെ വില്‍പ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം എന്‍സിസി കേഡറ്റില്‍ നിന്നും സായുധസേന പതാക ഏറ്റുവാങ്ങി കളക്ടര്‍ നിര്‍വഹിച്ചു.  ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട ലെഫ്റ്റനന്റ് കേണല്‍ വി. കെ. മാത്യു അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റ് സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി. മാത്യു, നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ  ജി. രാധാകൃഷ്ണപിള്ള ( ജില്ലാ പ്രസിഡന്റ്), അഡ്വ.രാജേഷ് നെടുമ്പ്രം (ജില്ലാ സെക്രട്ടറി), വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ജി. രാജീവ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.പി. ജയപ്രകാശ്, സീനിയര്‍ ക്ലര്‍ക്ക് ആര്‍. രാജീവ്, സായുധസേന അംഗങ്ങള്‍,  കുടുംബാംഗങ്ങള്‍, എന്‍സിസി കേഡറ്റുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.date

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *