തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നൽകിയ കോടികളുടെ സഹായ ധനം തിരിച്ചടക്കേണ്ടിവരുമെന്ന് ഊർജ മന്ത്രാലയം. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോർട്ട് ഈ മാസം 15ന് സമർപ്പിക്കാനും നിർദേശം നൽകി. അതേസമയം നിലവിലെ രീതിയിൽ സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിൽ എതിർപ്പ് ശക്തമാക്കി യൂണിയനുകൾ രംഗത്ത് വന്നു.
വിതരണ നഷ്ടം കുറയ്ക്കാനും ആധുനിക വത്കരണത്തിനും സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുമായി ഉദ്ദേശം 12,200 കോടിരൂപയുടെ കേന്ദ്രാനുമതിയാണ് കേരളത്തിനുള്ളത്. വിതരണ രംഗത്തെ നഷ്ടം നികത്താനായി മാത്രം 2235.78 കോടിയുടെ അനുമതിയുണ്ട്. വിതരണ ശൃംഖല പുനസംഘടനാ പദ്ധതി പ്രകാരം ഇതിൽ 60 ശതമാനം വരെ കേന്ദ്ര സഹായം ലഭിക്കും. ഗ്രാൻഡിൻറെ ആദ്യ ഗഡു ലഭിക്കണമെങ്കിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള പ്രവൃത്തികളുടെ ഒന്നാം ഘട്ടം ഈ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കണം എന്നാണ് ഊർജ്ജമന്ത്രാലയം പറയുന്നത്. ഇല്ലെങ്കിൽ മുൻകൂർ ആയി ലഭിച്ച 67 കോടി രൂപ തിരിച്ച് നൽകേണ്ടി വരും. വൈദ്യുതി വിതരണ മേഖലയിലെ നവീകരണത്തിനടക്കമുള്ള ബാക്കി തുകയും തടസ്സപ്പെടും. എന്നാൽ ഉപഭോക്താക്കൾക്കുമേൽ 9,000 കോടി രൂപയുടെ അധിക ഭാരംകൊണ്ടുവരുന്ന സ്മാർട്ട് മീറ്റർ പദ്ധതിയിലെ നിലവിലെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നാണ് സിഐടിയു അടക്കം കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ നിലപാട്. 15% മാത്രം കേന്ദ്ര സഹായംകിട്ടുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുമായി മറ്റ് പദ്ധതികൾ കൂട്ടിക്കുഴയ്ക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും ആരോപിക്കുന്നു.
നിലവിലെ ഏജൻസിയായ ആർഇസിയിൽ നിന്ന് സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിന് പകരം പുറമെ നിന്ന് മീറ്റർ മാത്രം വാങ്ങി സോഫ്റ്റ്വെയർ കെഎസ്ഇബി സ്വയം നിർമിക്കണമെന്നാണ് യൂണിയനുകൾ പറയുന്നത്.ഇങ്ങനെ ചെയ്ത് കെ-ഫോൺ വഴി നെറ്റ് വർക്കിംഗ് കൂടി നടപ്പാക്കിയാൽ നിലവിലേതിൻറെ നാലിലൊന്ന് ചെലവേ വരൂ എന്നും പറയുന്നു.ഇത്തരം ഒരു സാധ്യത ആരായാതെ തിരക്കിട്ട് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് പിന്നിൽ ചിലരുടെ സ്ഥാപിത താത്പര്യമാമെന്നും ആരോപിക്കുന്നു
