പാലക്കാട്: പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പെഴുതിയ ശേഷം പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യചെയ്തു. പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ കെ.വി. ജയപാലൻ ആണ് മരിച്ചത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ച് കുറിപ്പെഴുതി സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.
2023 ജനുവരി ആറാം തീയതിയാണ് ജയപാലൻ സുഹൃത്തുക്കൾക്ക് കുറിപ്പയച്ചത്. വിഷം കഴിച്ച നിലയിൽ വെള്ളിയാഴ്ച ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് ജയപാലൻ.
സുദീർഘമായ കുറിപ്പാണ് ജയപാലൻ സുഹൃത്തുക്കൾക്ക് അയച്ചിരിക്കുന്നത്. കുറിപ്പ് പിന്നീട് സുഹൃത്തുക്കൾ സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്തു. നിങ്ങൾക്കിത് ആത്മഹത്യയാവാം, എനിക്കിത് അപേക്ഷയാണ് എന്ന് കുറിപ്പിൽ ഇദ്ദേഹം പറയുന്നു. പശ്ചിമഘട്ടം നമ്മുടെ പോറ്റമ്മയാണെന്നും പോറ്റമ്മയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണമെന്നും കുറിപ്പിലുണ്ട്. സർക്കാരുകളിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായും വിഷയം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പലവഴികളും ആലോചിച്ചിരുന്നെങ്കിലും നൂറുപേർ നന്നാവുമെങ്കിൽ ഒരാൾ ഇല്ലാതാവുന്നതിൽ തെറ്റൊന്നുമില്ലെന്ന ഗീതയിലെ വചനം ഉൾക്കൊള്ളുന്നതായും ജയപാലൻ കുറിപ്പിൽ പറയുന്നു
