കൊച്ചി:∙ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരനെ മർദിച്ച സിഐയെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് മർദനത്തിന്റെ കേന്ദ്രമാണെന്നും സതീശൻ ആരോപിച്ചു.
വാദികളെയും പ്രതികളെയും അവിടുത്തെ സിഐ മർദിക്കും. മർദനവീരനാണ് സിഐ. പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടു നിന്നതിന്റെ പേരിൽ 18 വയസുകാരനെ മർദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മിഷണർക്ക് മുന്നിൽ പരാതിയുണ്ട്. കുട്ടിയുടെ പിതാവ് നിയമസഭയിലെത്തി എന്നോട് പരാതിപറഞ്ഞതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മിഷണറെ വിളിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടിയെടുത്തില്ലെന്നും സതീശൻ ആരോപിച്ചു.
‘‘പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്ഐ അടിച്ചതിന് ദൃക്സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മർദ്ദിച്ചത്. സിഐ ഉൾപ്പെടെയുള്ളവർ ഉത്തരവാദികളാണ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് മർദ്ദനത്തിന്റെ കേന്ദ്രമാണ്. അവിടുത്തെ സിഐയെ രക്ഷിക്കാൻ ജില്ലയിലെ സിപിഎം നേതൃത്വം സജീവമായുണ്ട്. വഴിയേ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയിൽ ജനങ്ങൾ എങ്ങനെ ജീവിക്കും? കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സർക്കാർ അതിനെ കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട്പോകും.’ – സതീശൻ വ്യക്തമാക്കി.
