റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ സമൻസ്

May 3, 2023 - 10:01 am

കൊച്ചി: മലയാളി വ്യവസായി യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ സമൻസ്. ഷാജൻ സ്കറിയക്ക് പുറമെ മറുനാടൻ മലയാളിയുടെ സിഇഓ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു എന്നിവർക്കും കോടതി സമൻസ് അയച്ചു. മൂന്ന് പേരും 2023 ജൂൺ ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദേശം.

ലക്‌നൗവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധ കൃഷ്ണൻ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് നടപടി. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുകുൾ ജോഷിയാണ് വാദിക്ക് വേണ്ടി ഹാജരായത്. മറുനാടൻ മലയാളിയുടെ യൂട്യൂബിൽ സംപ്രേഷണം ചെയ്ത വിഡിയോയിൽ യൂസഫലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് കേസിന് ആധാരം. ഈ വീഡിയോയിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും വസ്തുത വിരുദ്ധവുമാണെന്ന് വ്യക്തമാക്കിയാണ് ലക്‌നൗ കോടതി സമൻസ് അയച്ചത്.

വിവേക് ഡോവലിന്റെ കമ്പനിയായ ജി എൻ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണം നോട്ട് അസാധുവാക്കലിന് ശേഷം എത്തിയെന്നാണ് ഷാജൻ സ്കറിയ വിഡിയോയിൽ ആരോപിച്ചത്. ഇതിൽ, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറക്ടർ ആയ മുഹമ്മദ് അൽത്താഫിന് പങ്കുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. വസ്തുത വിരുദ്ധമായതും വ്യാജ ആരോപണം ഉന്നയിക്കുന്നതുമായ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ആരോപിച്ചാണ് ലക്‌നൗ കോടതിയിൽ ലുലു ഗ്രൂപ്പ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *