ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തില്‍ 80 പേര്‍ അറസ്റ്റില്‍. അക്രമികളെ പിടികൂടാന്‍ വിവിധയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷം കണക്കിലെടുത്ത് ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 01/08/23 ചൊവ്വാഴ്ച അവധി നല്‍കി. 10, 12ക്ലാസുകളിലെ പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവച്ചു.
മുഖ്യമ്രന്തി മനോഹര്‍ലാല്‍ ഖട്ടര്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നു യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. അ്രകമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുഗ്രാമിലെ ആരാധനാലയത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദര്‍ജിത്ത് സിങ് സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമായി ബന്ധപ്പെട്ട് 20 കമ്പനി അര്‍ധസൈനികരെ പ്രദേശത്തു വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ വിഭാഗങ്ങളുടെയും നേതാക്കളുമായി ചര്‍ച്ചനടത്തി. അഭ്യൂഹപ്രചാരണങ്ങളും കലാപാഹ്വാനങ്ങളും തടയാന്‍ സോന, പട്ടൗഡി, മനേസര്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു.
സംഘര്‍ഷത്തേത്തുടര്‍ന്നു 01/08/23 തിങ്കളാഴ്ച രാത്രിതന്നെ നുഹ്, ഗുരുഗ്രാം മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ 144-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നൂഹ് പട്ടണത്തിന് സമീപത്തെ ആരാധനാലയം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഘോഷയാത്രയ്ക്കു നേരേയാണു കല്ലേറും ആക്രമണവുമുണ്ടായത്. ഇത് പിന്നീട് വര്‍ഗീയകലാപമായി പടരുകയായിരുന്നു. ആക്രമണത്തേത്തുടര്‍ന്ന് ആരാധനാലയത്തില്‍ അഭയം തേടിയവരെ 01/08/23 തിങ്കളാഴ്ച രാത്രി വൈകി പോലീസും അര്‍ധസൈനികരും എത്തിയാണു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന അമ്പതിലേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഹരിയാനയിലുണ്ടായ സംഭവങ്ങള്‍ ആശങ്കാജനകമാണെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.
