കൊച്ചി ∙ കരുവന്നൂർ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസിൽ മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. 2023 സെപ്തംബസെപ്തംബർ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന് ഇഡി കത്തു നൽകി. എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നോട്ടിസ് നൽകിയത്.
തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാനാവശ്യപ്പെട്ട് മൊയ്തീൻ കത്തു നൽകിയതായി ഇഡി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രി, എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ കൈമാറിയിരുന്നു.
എ.സി. മൊയ്തീന് മുൻപ് 2 തവണ നോട്ടിസ് നൽകിയെങ്കിലും വ്യക്തിപരമായ അസൗകര്യം കാണിച്ചു ഹാജരായിരുന്നില്ല. രാവിലെ 11നു ഹാജരാവാനാണു മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഈ മാസം 11നു രാവിലെ 9.15നു തന്നെ അദ്ദേഹം എത്തി. 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.30 വരെ നീണ്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം മൊയ്തീൻ പ്രതികരിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകൾ മുഴുവൻ കൈമാറി. അന്വേഷണവുമായി സഹകരിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു…
