മൂന്നാർ| ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ തണുത്തുവിറച്ച് മൂന്നാർ. ഹൈറേഞ്ച് മേഖലകളില്‍ മഞ്ഞുവീഴ്ചയും തണുപ്പും കടുത്തതോടെ മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.. ഇടുക്കിയില്‍ നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് റിപോര്‍ട്ട് ചെയ്തത്. ഉള്‍പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി വരെ താപനില താഴ്ന്നു. .കടുത്ത ശൈത്യം പ്രകടമാക്കി ദേവികുളം മേഖലയില്‍ വാഹനങ്ങളുടെ മേല്‍ ഐസ് കണികകള്‍ രൂപപ്പെട്ടിരുന്നു.
ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്ക്
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. കടുത്ത തണുപ്പിനൊപ്പം അവധി ദിനങ്ങളും എത്തിയതോടെ ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കൊടും തണുപ്പ് അനുഭവപ്പെടുന്ന വട്ടവടയില്‍ പുതുവത്സരം വരെ മുഴുവന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ബുക്കിംഗ് പൂര്‍ത്തിയായതായി ഉടമകള്‍ പറയുന്നു.
തേയിലത്തോട്ടങ്ങളും മലനിരകളും വെള്ള പുതച്ച നിലയിൽ
കഴിഞ്ഞ സീസണില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇത്തവണ ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണതോടെ മൂന്നാറിലെ തേയിലത്തോട്ട ങ്ങളും മലനിരകളും വെള്ള പുതച്ച നിലയിലാണ്. .കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെടാറുള്ളത്.
.
