ലേഖനം
രശ്മി ആര്‍

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം

May 7, 2020 - 1:33 am

അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടേയും അന്വേഷണങ്ങളുടേയും റഫറന്‍സ് ആക്കി വയ്ക്കത്തക്കവിധം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് 2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. ആ പെണ്‍കുട്ടി അതിനുശേഷവും അനുഭവിച്ച വേദനകളെല്ലാം ആദര്‍ശവല്‍ക്കരിച്ച് ‘നിര്‍ഭയ’ എന്ന പേര് ചാര്‍ത്തിയുട്ടും നമ്മുടെയെല്ലാം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക് ഒരു കറുത്ത പൊട്ട് ആക്കിയിട്ടും ഇന്ത്യയിലെ സ്ത്രീ പീഡനങ്ങളുടെ നിരക്ക് മാത്രം കുറഞ്ഞില്ല.

2010-ല്‍ 22,172 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2015-ല്‍ അത് 35000-ത്തോളമായി ഉയര്‍ന്നു. 2018-ല്‍ മാത്രം 51000 കേസുകള്‍ ആണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

തൊട്ടടുത്ത വര്‍ഷം ജനുവരി മുതല്‍ക്കെ പീഡനകേസുകള്‍ തുടരുകയും ചെയ്തു. ‘തോംസണ്‍ റോയ്‌ട്ടേഴ്‌സ് ഫൗണ്ടേഷന്‍’ എന്ന അന്താരാഷ്ട്രസംഘടനയുടെ പഠനപ്രകാരം ലോകത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലാണ്.

2019 ഏപ്രില്‍ 23-ലെ കണക്കുകള്‍ പ്രകാരം ഒരോ ഇരുപതു മിനിറ്റിലും സ്ത്രീകളെ റേപ് ചെയ്യപ്പെടുന്നു. 2010 മുതല്‍ ഇത്തരത്തിലുള്ള കേസുകള്‍ക്ക് ക്രമാതീതമായ വര്‍ദ്ധനവുണ്ടായതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. 2010-ല്‍ 22,172 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2015-ല്‍ അത് 35000-ത്തോളമായി ഉയര്‍ന്നു. 2018-ല്‍ മാത്രം 51000 കേസുകള്‍ ആണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് 60 ശതമാനത്തോളം കേസുകള്‍ പുറത്തുവരുന്നത്. ഇമേജസ് എന്ന് അറിയപ്പെടുന്ന അന്താരാഷ്ട്ര പുരുഷലിംഗ നീതി സര്‍വ്വേ (International Men and Gender Equality Survey) നടത്തിയ പഠനപ്രകാരം 24 ശതമാനം പുരുഷന്മാര്‍, തങ്ങള്‍ ജീവിതത്തില്‍ പലപ്പോഴായി നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു എന്ന് പറഞ്ഞിട്ടുണ്ട്.

സുധ ജി തിലക്, അല്‍ ജസീറ ഇംഗ്ലീഷിന് വേണ്ടി നടത്തിയ പഠന പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള നീതി നിഷേധത്തിന് പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉള്ളത്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം എന്നുള്ളതുകൊണ്ട് പൊതുവേ ഉദ്ദേശിക്കുന്നത് ഇര സ്ത്രീ ആയതുകൊണ്ടുമാത്രം നടത്തുന്ന അക്രമം എന്നതാണ്. ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം, ദുരഭിമാനക്കൊല, ആസിഡ് അറ്റാക്ക് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍പ്പെടും. സുധ ജി തിലക്, ‘അല്‍ ജസീറ ഇംഗ്ലീഷി’ന് വേണ്ടി നടത്തിയ പഠന പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള നീതി നിഷേധത്തിന് പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉള്ളത്. ഒന്ന്- നീതിയുക്തമായി വാദം കേള്‍ക്കല്‍ നടക്കുന്നില്ല. സ്ത്രീകളുടെ സ്വകാര്യതയെ മാനിക്കുക എന്ന പേരില്‍ പലപ്പോഴും ആവശ്യമായ ചോദ്യോത്തരങ്ങള്‍ ഇല്ലാതെയാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ നടക്കുന്നത്. രണ്ടാമത്തേത് ശക്തമായ വൈദിക പരിശോധന തെളിവുകളില്ലാതെ ഇരിക്കുന്നതും വലിയൊരു കാരണമാണ്. എന്നാല്‍ മൂന്നാമത്തേതാണ് ഏറ്റവും അപകടകരമായ കാരണം. തലമുറകളോളം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കാന്‍ ഇടയാക്കിയത് ഈ ഒരൊറ്റ കാരണമാണ്. സാമൂഹിക-സാംസ്‌കാരിക മുന്‍ധാരണകളും തെറ്റായ കാഴ്ചപ്പാടുകളും ആണിത്. വിവാഹാനന്തര ലൈംഗികാക്രമണങ്ങള്‍ ഇന്നും നിയമവിധേയമായി കാണുന്ന സമൂഹത്തില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

വാര്‍ത്തയില്‍ വായിക്കുന്ന ലൈംഗികാതിക്രമത്തിന് നിശിതമായി വിമര്‍ശിക്കുന്ന ഭര്‍ത്താവ്, അതിനുശേഷം വിവാഹാനന്തരം കിട്ടേണ്ട സ്വര്‍ണ്ണത്തിന്റെ കണക്കു പറഞ്ഞു ഭാര്യയെ അധിഷേപിക്കുന്നു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ പൊതുവില്‍ രണ്ടുതരത്തില്‍ മനസ്സിലാക്കാം.സാമ്പ്രദായികമായതും പാരമ്പര്യേതരവും എന്ന് തരംതിരിക്കാം. സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊല, ബലാല്‍സംഗം തുടങ്ങിയവയൊക്കെ സാമ്പ്രദായികമായ കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ വളരെ സാധാരണം, ഗൗനിക്കേണ്ടതില്ലാത്തത് എന്ന നിലയിലുള്ള ‘സാമൂഹികമായി അംഗീകരിച്ച’ കുറ്റകൃത്യങ്ങളാണ് പാരമ്പര്യേതര അക്രമങ്ങളായി മനസ്സിലാക്കാവുന്നത്‌. പുരുഷാധിപത്യത്തിന്റെ സൂക്ഷ്മ അവസ്ഥകള്‍ എല്ലാം തന്നെ ഇതിനുദാഹരണങ്ങളാണ്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നവരും കുറവല്ല. ഉദാഹരണത്തിന് വാര്‍ത്തയില്‍ വായിക്കുന്ന ലൈംഗികാതിക്രമത്തിന് നിശിതമായി വിമര്‍ശിക്കുന്ന ഭര്‍ത്താവ്, അതിനുശേഷം വിവാഹാനന്തരം കിട്ടേണ്ട സ്വര്‍ണ്ണത്തിന്റെ കണക്കു പറഞ്ഞു ഭാര്യയെ അധിഷേപിക്കുന്നു. പാചകം മോശമായതിന്റെ പേരില്‍ ഭാര്യയെ ഉപേക്ഷിക്കുന്നവരും കുറവല്ല. നേരത്തെ സൂചിപ്പിച്ച ‘ഇമേജസ്’ എന്ന സംഘടന നടത്തിയ മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ 65 ശതമാനം പുരുഷന്മാരും തങ്ങള്‍ക്ക് അധീനതരായി സ്ത്രീകളെ കണക്കാക്കപ്പെടുന്നു. പാചകവും കുട്ടികളെ നോക്കുന്നതും വീട് വൃത്തിയാക്കുന്നതും സ്ത്രീകളുടെ കടമ എന്നതത്രെ ധാരണ. എന്നാല്‍ ഇപ്പറഞ്ഞ പണികളെല്ലാം മാസശമ്പളം വാങ്ങി ചെയ്യുന്ന ധാരാളം പുരുഷന്മാരുണ്ട് താനും!

സ്ത്രീകള്‍ നയിക്കുന്ന വന്‍ സാമ്പത്തിക സംരംഭങ്ങള്‍ തുലോം തുച്ഛമാണ്. വെറും 10 ശതമാനത്തിലും താഴെ. ഇതാണ് ഇന്ത്യന്‍ ലിംഗനീതിയുടെ അരാജകത്വത്തിന്റെ ശരിയായ മുഖം

അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ ‘സമുദ്രത്തിന്റെ അടിയിലെ മഞ്ഞുമല’യോട് ഉപമിക്കാം. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലും നൂറിരട്ടിയോളം വരും നിത്യജീവിതത്തില്‍ സംഭവിക്കുന്ന ‘മൃദുവായ നീതി നിഷേധങ്ങള്‍’. ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളുടെ ദാരിദ്ര്യവും, വിദ്യാഭ്യാസത്തിന്റെ കുറവും, തൊഴിലില്ലായ്മയും, സാംസ്‌കാരിക ചട്ടക്കൂടുകളും എല്ലാം ചേര്‍ന്ന് ഇതിനെ വളരെ സങ്കീര്‍ണമാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഹൈടെക് നഗരങ്ങളിലും ഇതേ പ്രശ്‌നങ്ങള്‍ മറ്റൊരുവിധത്തില്‍ മറനീക്കി പുറത്തു വരുന്നുണ്ട്. 30 മില്യണ്‍ സ്ത്രീകള്‍ ആണ് ഇന്ത്യയുടെ നഗരങ്ങളില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക സഹകരണ വികസന സംഘടന 2017-ല്‍ നടത്തിയ ഇന്ത്യന്‍ സാമ്പത്തിക സര്‍വേയില്‍ 26 ശതമാനം പ്രൈവറ്റ് കമ്പനികള്‍ ധാരാളമായി സ്ത്രീകള്‍ക്കുള്ള ജോലി സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ സ്ത്രീകള്‍ നയിക്കുന്ന വന്‍ സാമ്പത്തിക സംരംഭങ്ങള്‍ തുലോം തുച്ഛമാണ്. വെറും 10 ശതമാനത്തിലും താഴെ. ഇതാണ് ഇന്ത്യന്‍ ലിംഗനീതിയുടെ അരാജകത്വത്തിന്റെ ശരിയായ മുഖം. ഒരു സ്വകാര്യ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന ദമ്പതികള്‍ ഉത്തരേന്ത്യയിലെ വെളിച്ചം കയറാത്ത ഗ്രാമങ്ങളില്‍ നടക്കുന്ന ദുരഭിമാന കൊലകളെ അപലപിച്ച് വീട്ടിലെത്തുന്നു.നേരെ സോഫയിലിരിക്കുന്ന ക്ഷീണിതനായ ഭര്‍ത്താവ് ഭാര്യയോട് വേഗം ചായ ഉണ്ടാക്കാന്‍ ആജ്ഞാപിക്കുന്നു. ആവശ്യമില്ലാതെ ഫോണ്‍ നോക്കി നില്‍ക്കരുത് എന്ന് താക്കീതും. സ്ത്രീകളുടെ ആവശ്യവും അനാവശ്യവും തീരുമാനിക്കേണ്ടത് ആരാണ്? ഇത് ഈ ലേഖനത്തിന് അവസാനമല്ല, നമ്മുടെ മാറിയ ചിന്തകളുടെ തുടക്കമാകട്ടെ, എന്ന് പ്രതീക്ഷിക്കുന്നു.

അദ്ധ്യാപികയും എഴുത്തുകാരിയുമാണ് രശ്മി ആര്‍ ഫോണ്‍: 7306867203

Share
kreatif24@gmail.com'

About രശ്മി ആര്‍

View all posts by രശ്മി ആര്‍ →

One Comment on “മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം”

  1. സ്ത്രീകളുടെ ഹനിക്കപ്പെടുന്ന അവകാശങ്ങളെ കുറിച് പറയുമ്പോൾ അത്രത്തോളം പ്രാധന്യത്തോടെ കാണേണ്ട മറ്റൊരു വസ്തുത കൂടി ഇല്ലേ.. കീഴ്‌പെട്ട് നിൽക്കുന്ന സ്ത്രീകൾ.. സമൂഹം ആധുനിക വൽക്കരിക്കപ്പെട്ടു എന്ന് പറയുമ്പോളും കുലസ്ത്രീ മിഥ്യാധാരണ രാഷ്ട്രീയ വൽക്കരിക്കപ്പെടുന്ന സമൂഹം ആയി ഇന്ത്യ വളരുന്നു എന്ന വസ്തുത മാറ്റിനിർത്താൻ ആവുമോ… ആ ധാരണ അല്ലെ ആദ്യം മാറ്റേണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *