മാനന്തവാടി: കുറുക്കൻമൂലയിൽ കടുവക്കായുളള തെരച്ചിൽ അവസാനിപ്പിച്ചു. കുറുക്കൻമൂലയിലോ സമീപപ്രദേശ ങ്ങളിലോ കടുവ എത്തിയതായി സ്ഥീരികരിക്കാത്ത പശ്ചാത്തലത്തിലാണ് തിരച്ചിൽ അവസാനിപ്പിക്കാൻ ഉത്തരമേഖലാ സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ ഉത്തരവിട്ടിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡനടക്കം പത്തുദിവസത്തിലധികം തിരച്ചിൽ നടത്തിയിട്ടും കടുവ ‘പിടികൊടുക്കാത്ത’ സാഹചര്യത്തിലാണ് തിരച്ചിൽ നിർത്തിയത്. .
പത്ത് ദിവസമായി വളർത്തുമൃഗങ്ങളെ ആക്രമിച്ചെന്ന വിവരങ്ങളും ഇല്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരോട് പ്രദേശത്ത് നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ച 70 ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിയുകയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളോ ലഭിക്കാത്ത സാഹചര്യത്തിൽ കടുവ കാട് കയറിയിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
മാത്രമല്ല പ്രദേശത്ത് സ്ഥാപിച്ച കൂടുകൾ മറ്റു കടുവകളെയോ പുലിയേയോ ആകർഷിക്കാൻ സാധ്യതയുള്ളതിനാൽ ഉടൻതന്നെ മാറ്റാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശിച്ചിട്ടുണ്ട്. തിരച്ചിലിൽ പങ്കെടുത്ത ജീവനക്കാരെ കാട്ടുതീ പ്രതിരോധമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനാണ് തീരുമാനം.
എന്നാൽ ക്യാമറ നിരീക്ഷണം കുറച്ചുദിവസം കൂടി തുടരും. തിരച്ചിൽ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ നിരീക്ഷണസമിതി യോഗം ചേർന്നാണ് തീരുമാനിച്ചത്. കഴിഞ്ഞ 18-ന് ബേഗൂർ വനമേഖലയിൽ കാട്ടിക്കുളം ഭാഗത്താണ് ഏറ്റവും അവസാനം കഴുത്തിൽ മുറിവേറ്റ നിലയിലുള്ള കടുവയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. അന്ന് കടുവ കാട്ടിലൂടെ നടന്നുപോയതിന്റെയും കിടന്നതിന്റെയും പാടുകൾ കണ്ടെത്തിയിരുന്നു. നവംബർ 28 മുതലാണ് കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലും കടുവയുടെ ആക്രമണം നിത്യസംഭവമായത്. 30 ദിവസത്തിനിടെ 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്
