കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ദിലീപിന്റെ അഭിഭാഷകർക്കെതിരേ മൊഴി നൽകിയ അഭിഭാഷകരെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൊടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മൂന്നേകാലോടു കൂടിയാണ് രഹ്യമൊഴി രേഖപ്പെടുത്താൻ ആരംഭിച്ചത്. വധ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.
ദിലീപിന്റെ മൊബൈലിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ സായ് ശങ്കർ കുറ്റസമ്മതം നടത്തുകയും ഇതിൽ അഭിഭാഷകർക്കുള്ള പങ്ക് ക്രൈം ബ്രാഞ്ചിനു മുന്നിൽ തുറന്നുപറയുകയും ചെയ്തിരുന്നു. ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവ് നശിപ്പിച്ചതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ഇതിനെ തുടർന്നാണ് സായ് ശങ്കറിന്റെ രഹസ്യ മൊഴി അടിയന്തരമായി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
കേസിൽ സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരേ സായ് ശങ്കറിന്റെ മൊഴി നിർണായക തെളിവായി മാറും. ഇതിന്റെ തുടർച്ചയായി ദിലീപിന്റെ അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്കും ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് റിപ്പോർട്ട്.
