കോയമ്പത്തൂർ: സ്ത്രീയെ ഇടിച്ചശേഷം നിർത്താതെപോയ സ്കൂൾ ബസ് പിന്തുടർന്ന് നിർത്തിച്ച സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മർദ്ദനം. ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫൺ മാളിന് സമീപം 2022 ജൂൺ 3 വെള്ളിയാഴ്ച വൈകീട്ട് ട്രാഫിക് പോലീസ് മർദിച്ചത്.
നാഷണൽ മോഡൽ സ്കൂളിന്റെ ബസ് വഴിയരികിൽ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിർത്താതെ പോയതിനെ തുടർന്ന് നിരവധിപേർ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഓർഡർ നൽകാനായി അതുവഴി പോയ മോഹന സുന്ദരം ബസ് നിർത്തിച്ച് ഡ്രൈവറോട് സംസാരിച്ചു. അതിനിടെ, നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചു ട്രാഫിക്ക് കോൺസ്റ്റബിൾ സതീഷ് മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന സെൽഫോൺ പിടിച്ചു പറിക്കുകയും ചെയ്തു. കണ്ടുനിന്നവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥർ നടപടി എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കൺട്രോൾ റൂമിലേക്ക് മാറ്റി.
