മലപ്പുറം: ഓർഫനേജിലെ ജീവിതത്തിനു ശേഷം തിരികെയെത്തി രോഗിയായ യുവാവ് തുടങ്ങിയ അച്ചാർ കട വനംവകുപ്പ് പൂട്ടിച്ചു.
സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന എടക്കര സ്വദേശി പി. എസ്. അരുണ്‍ കുമാര്‍ നടത്തിയ വഴിയോര കച്ചവടമാണ് വനംവകുപ്പ് പൂട്ടിച്ചത്. വഴിയരികിൽ മാലിന്യം വലിച്ചെറിയുമെന്ന് ആരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തി കട നിർത്തിച്ചത്. അന്തര്‍ സംസ്ഥാന പാതയില്‍ കെഎന്‍ജി റോഡിലെ പൂച്ചകുത്തിലായിരുന്നു അച്ചാര്‍ കച്ചവടം ആരംഭിച്ചത്. രോഗിയായതിനാൽ മരത്തണൽ ഉള്ള സ്ഥലത്ത് മാത്രമേ കഴിയാനാകൂ. അതുകൊണ്ടാണ് ഈ സ്ഥലം തിരഞ്ഞെടുത്തത്. എന്നാൽ വനംവകുപ്പിൻ്റെ കടുംപിടുത്തം ആകെയുള്ള പ്രതീക്ഷയും ഇല്ലാതാക്കുകയാണ്.
ഇപ്പോൾ ഊന്നുവടിയുടെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന യുവാവ് കഴിഞ്ഞ രണ്ടു വർഷം തിരുവനന്തപുരത്തെ ഓര്‍ഫനേജില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. മുൻപ് സിനിമ, സീരിയല്‍, ടെലിഫിലിം രംഗത്ത് സജീവമായിരുന്നു അരുണ്‍ കുമാര്‍. മൂന്നുവര്‍ഷം മുമ്പ് രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് കിടപ്പിലായത്.
കിടപ്പിൽ നിന്നും ഊന്നു വടിയുടെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചതോടെ ആറു മാസം മുന്‍പ് എടക്കരയിലുള്ള വയോധികയായ മാതാവിന് അടുത്തേക്ക് എത്തുകയായിരുന്നു. സംസാരശേഷി അൽപമെങ്കിലും വീണ്ടെടുത്തതോടെയാണ് അച്ചാർ വിൽക്കാൻ തീരുമാനിച്ചത്. വില്‍പ്പനയ്ക്കായി അച്ചാറുകള്‍ തയാറാക്കുന്നത് വൃദ്ധയായ മാതാവാണ്.
മറ്റു കച്ചവടക്കാരും പ്രദേശത്ത് എത്തി വിൽപ്പന തുടങ്ങുമെന്നും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്നുമാണ് വനംവകുപ്പ് അറിയിച്ചത്. തന്റെ രോഗാവസ്ഥ മനസിലാക്കി അനുമതി നൽകണമെന്നാണ് ഈ യുവാവ് അപേക്ഷിക്കുന്നത്.
