ലഖ്നൗ:അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മ്മാണം ആശങ്കയില്‍ . രാമ ജന്മഭൂമി ട്രസ്റ്റ് നേരത്തെ പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രനിര്‍മ്മാണം അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂജിപ്പിക്കുന്നത് അതിനാല്‍ പുതിയ മാതൃകയ്ക്കായി ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായിട്ടാണ് വിവരം.
വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാന മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി യോഗം ചേര്‍ന്നു. നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മ്മിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ ക്ഷേത്രത്തിന്റെ മാതൃകയില്‍ തിരുത്തലുകള്‍ വരുമെന്ന് ഉറപ്പായി.
സിബിആര്‍ഐ റൂര്‍ക്കി, ഐഐടി മദ്രാസ് ,എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം ലാഴ്സന്‍ ആന്റ് ടൂബ്രോയിലെ എഞ്ചിനീയര്‍മാരാണ് മണ്ണ് പരിശോധന നടത്തിയിരുന്നത്. ഭൂമികുലുക്കം കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്ന രീതിയിലാണ് നിര്‍മ്മാണം വിഭാവനം ചെയ്തിട്ടുളളത്. 2023 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് വിഭാവനം ചെയ്തിരുന്നത്. 1100 കോടി രൂപയുടെ ഈ പദ്ധതിക്ക് ശിലപാകിയത് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്.
പതിറ്റാണ്ടുകള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ 2019 നവംബറിലാണ് ് ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമജന്മഭൂമി ക്ഷേത്രത്തിനായി വിട്ടുകൊടുത്ത് സുപ്രീം കോടതി ഉത്തരവിട്ടത് .1992 ഡിസംബര്‍ ആറിനാണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പളളി തകര്‍ത്തത്. പളളിതകര്ത്ത കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്‍കെ അദ്ധ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ വിചാരണകോടതി കുറ്റവിമുക്തരാക്കിയിരുന്നു.
