റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യവിപണനമാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

September 17, 2020 - 6:39 pm

ആലപ്പുഴ: ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കിക്കൊണ്ട് ഗുണനിലവാരമുള്ള മത്സ്യം മത്സ്യവ്യാപാരികള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഹാര്‍ബര്‍ ടു മര്‍ക്കെറ്റ് എന്ന പദ്ധതിയാണ് ഇതിനായി മത്സ്യഫെഡിന്റെ സഹകരണത്തോടുകൂടി ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.  ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പഞ്ചായത്ത് തലങ്ങളില്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള മത്സ്യമാര്‍ക്കെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടി വരും.  അതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഹിക്കേണ്ട പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. കരുവാറ്റയില്‍ മത്സ്യഫെഡിന്റെ  ഫിഷ് മാര്‍ട്ടും മത്സ്യസംഭരണകേന്ദ്രവും വീഡിയോ കോണ്‍ഫറന്‍സിലൂടെ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഇത്തരത്തില്‍ മത്സ്യമാര്‍ക്കറ്റുകള്‍ ആരംഭിക്കുമ്പോള്‍ പ്രാദേശിക കച്ചവടക്കാര്‍ക്ക് യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാവുകയില്ല. പകരം അവര്‍ക്ക് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് ഗുണനിലവാരമുള്ള മത്സ്യം  ലഭ്യമാവുകയും അത് ന്യായവിലക്ക് ജനങ്ങളിലേക്കെത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

മത്സ്യഫെഡിന്റെ ‘ഹാര്‍ബര്‍ ടു മാര്‍ക്കെറ്റ്’  പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരില്‍നിന്ന് സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഫിഷ് മാര്‍ട്ടും ജില്ലയിലെ ആദ്യത്തെ മത്സ്യസംഭരണ കേന്ദ്രവുമാണ് കരുവാറ്റയിലേത്. ജില്ലയിലെ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കുന്ന മത്സ്യം ഈ മത്സ്യസംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഇവിടെ നിന്നും വൃത്തിയാക്കിയ മത്സ്യം കൃത്യമായ അളവില്‍ ഗുണമേന്മ നഷ്ടപ്പെടാതെ വിപണനം നടത്തുകയും ചെയ്യും. 

പച്ച മത്സ്യത്തിന് പുറമെ  മത്സ്യ അച്ചാറുകള്‍,  മത്സ്യ കട്‌ലറ്റ്,  റെഡി ടു ഈറ്റ് ( ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തിപ്പൊടി ),  മത്സ്യകറിക്കൂട്ടുകള്‍, കയ്‌റ്റോണ്‍ ഗുളികകള്‍ തുടങ്ങിയവയും ഈ മത്സ്യ മാര്‍ട്ട് വഴി ലഭ്യമാവും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് മത്സ്യ മാര്‍ട്ടിന്റെ പ്രവര്‍ത്തന സമയം. 

കരുവാറ്റ കടുവം കുളങ്ങര ബസ് സ്റ്റോപ്പിന് സമീപമാണ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ന്യായ വിലയില്‍ ഗുണനിലവാരമുള്ള മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന മത്സ്യഫെഡിന്റെയും  ഫിഷറീസ് വകുപ്പിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കരുവാറ്റ  ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് സി സുജാതക്ക് മത്സ്യം കൈമാറിക്കൊണ്ട് ആദ്യ വില്‍പ്പനയും രമേശ് ചെന്നിത്തല നിര്‍വഹിച്ചു.  മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍,  മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹറോള്‍ഡ്,   മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ സജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കല്‍  ജനപ്രതിനിധികള്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7926/Fish-marketing.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *