ഭോപ്പാല്‍: മധ്യപ്രദേശിലെ നാർസിംഗ് പുരിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. 02-09-2020 വെള്ളിയാഴ്ച പുലർച്ചെയാണ് യുവതി ആത്മഹത്യ ചെയ്തത്. പോലിസിൽ നിന്നുണ്ടായ ദുരനുഭവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഭർത്താവ്. കൊടും ക്രൂരതയ്ക്ക് ഇരയായ യുവതിയോട് പോലീസ് അവഗണനയോടെയാണ് പെരുമാറിയതെന്നും ഭർത്താവ് പറഞ്ഞു. നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്.
28-09-2020, തിങ്കളാഴ്ചയാണ് യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. കൃഷിസ്ഥലത്തെ പുല്ലു വെട്ടാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തി ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു. രണ്ടുപേരും ചേർന്ന് ഗോട്ടിടോരിയ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. അടുത്തദിവസം രാവിലെ വീണ്ടും അവർ സ്റ്റേഷനിൽ ചെന്നു. അന്നും ‘എന്ത് കേസ്’ എന്ന് ചോദിച്ച് അവരെ ആട്ടിപ്പായിച്ചു. മുപ്പതാം തീയതി പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പരാതി കേൾക്കുന്നതിനു പകരം യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടക്കുകയാണ് ചെയ്തത്. യുവതിയെ അസഭ്യമായ ഭാഷയില്‍ ചീത്ത വിളിച്ചു. ഭർത്താവിനെ ജയിലിൽ നിന്ന് ഇറക്കാൻ കുടുംബാംഗങ്ങളിൽ എത്തിയപ്പോൾ അമ്പതിനായിരം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. നീതി ലഭിക്കില്ല എന്ന് മനസ്സിലായതോടെ യുവതി ആത്മഹത്യ ചെയ്തു.
പൊലീസ് കേസെടുക്കാത്തത് കൊണ്ടാണ് തന്‍റെ ഭാര്യ ആത്മഹത്യ ചെയ്തത് എന്ന് യുവതിയുടെ ഭർത്താവ് വീഡിയോയിലൂടെ പ്രചരിപ്പിച്ചു. വീഡിയോ പുറത്ത് വന്നതോടെ മധ്യ പ്രദേശിൽ വിവാദം കത്തിപ്പടരുകയാണ്. ഇതോടെയാണ് ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് സമാനമായ നീതികേടാണ് പോലീസിൽ നിന്നും മധ്യപ്രദേശിലെ ദളിത് യുവതിയ്ക്കും അനുഭവിക്കേണ്ടി വന്നതെന്ന് പുറത്തറിയുന്നത്.
വിവരം അറിഞ്ഞ ഉടനെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതെ അനാസ്ഥ കാണിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അടക്കം 7 പേർ അറസ്റ്റിലായി. പരാതി രേഖപ്പെടുത്താതിരുന്ന . ചിചലി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ അനിൽ സിംഗ്, ഗോട്ടിടോറിയ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മിശ്രിലാൽ കുടാപെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ കൂട്ടബലാൽസംഗത്തിൽ ആരോപിതരായ പരസു , അരവിന്ദ്, അനിൽ എന്നിവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ എതിരെ വെള്ളിയാഴ്ച രാത്രി തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
