ഗുവാഹത്തി: ക്രിസ്തുമസ് ആഘോഷവേളയില്‍ പള്ളികള്‍ സന്ദര്‍ശിച്ചാല്‍ ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി ബജ്രംഗ്ദള്‍ നേതാവ് മിഥു നാഥ് നടത്തിയ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസാമിലെ കാച്ചര്‍ ജില്ലാ ഭരണകൂടം പോലീസിന് നിര്‍ദേശം നല്‍കി. ”ഞങ്ങള്‍ക്ക് ആരില്‍ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, വീഡിയോ കണ്ട ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കച്ചാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജല്ലി ഇക്കാര്യം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ക്രിസ്തുമസിന് ഒരു ഹിന്ദുവും പള്ളിയില്‍ പോവില്ല. അത് ഞങ്ങള്‍ ഉറപ്പുവരുത്തും. അങ്ങനെ പോകുന്നവര്‍ക്ക് അടിയും ശകാരവും കിട്ടുമെന്നുമാണ് അസമിലെ ബജ്‌റംഗ്ദള്‍ ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി മിഥു നാഥ് ഭീഷണി മുഴക്കിയത്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ആളുകളെ മര്‍ദ്ദിച്ചാല്‍ അടുത്ത ദിവസം പത്രങ്ങളില്‍ ഈ വാര്‍ത്ത വരുമെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 70 ഓളം വരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിഥുനാഥിന്റെ പ്രഭാഷണം. സില്‍ച്ചര്‍ ക്രിസ്റ്റ്യന്‍ ന്യൂനപക്ഷ പ്രദേശമാണെങ്കില്‍ പോലും അംബികപട്ടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച്ക്രിസ്തുമസ് അവധിയാഘോഷങ്ങള്‍ വലിയ തോതില്‍ നടക്കാറുണ്ട്.ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയായുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതില്‍ താന്‍ പ്രകോപിതനാണെന്നും മിഥു നാഥ് വീഡിയോയില്‍ പറയുന്നുണ്ട്.
