ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തതിന് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ലീഗിലെ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്.
മലയാളി താരം കെ പി രാഹുല്‍ 17ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. കേരളത്തിന്റെ രണ്ടാം ഗോള്‍ ജോര്‍ഡന്‍ മുറേയുടെ വക 61ാം മിനിറ്റിലായിരുന്നു. കെയ്റ്റണ്‍ സില്‍വ(29), എറിക്ക് പാര്‍ത്താലു (51), ഡിമാസ് ഡെല്‍ഗാഡോ (53), സുനില്‍ ഛേത്രി (65) എന്നിവരാണ് ബെംഗളുരുവിന്റെ സ്‌കോറര്‍മാര്‍. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ബെംഗളുരു നാലാം സ്ഥാനത്തേക്ക് കുതിച്ചു. മികച്ച രീതിയില്‍ ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയെങ്കിലും പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു.
