ലക്‌നൗ: ഹാഥ്റസ് ബലാത്സംഗ കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രതികള്‍ക്കെതിരെ ചുമത്തിയാണ് കുറ്റപത്രം.
ദലിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം.
ഹാഥ്‌രസിലെ കോടതിയില്‍ 18-12-2020 വെള്ളിയാഴ്ച ഉച്ചയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യുപി പോലീസ് സ്ഥാപിക്കാൻ ശ്രമിച്ചത്.
സി ബി ഐ അന്വേഷണം അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അനുകൂലമായി നിലകൊണ്ട പോലീസിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് സർക്കാർ ആവശ്യ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തത്.
2020 സെപ്റ്റംബര്‍ 14നാണ് ഹാഥ്‌രസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അവശനിലയില്‍ വയലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 30ന് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലപ്രയോഗത്തിലൂടെ അര്‍ധരാത്രി രഹസ്യമായി സംസ്‌കരിച്ചത് വിവാദമായിരുന്നു.
