കൊല്ലം: കൊല്ലം പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 11/04/21 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹനന്‍, സുനില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകന്‍ സുര്‍ജിതും മോഹനന്‍ അടക്കമുള്ള സംഘവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു.
ഇതിന് പിന്നാലെ ഒമ്പതംഗ സംഘം സുരേഷ് ബാബുവിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. മര്‍ദ്ദനത്തിലാണ് സുരേഷ് ബാബു മരിച്ചതെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
