മിനിയാപൊളിസ്: കറുത്ത വര്‍ഗക്കാരനായ ഇരുപതുകാരൻ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പോലീസും പ്രതിഷേധക്കാരും 12/04/21 തിങ്കളാഴ്ച ഏറ്റുമുട്ടി.
കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പോലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്ക മുഴുവന്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ജോര്‍ജ് ഫ്‌ളോയ്ഡ് സംഭവത്തിലെ പ്രതിയായ പോലീസുകാരന്റെ വിചാരണ നടക്കുന്ന സമയത്ത് വീണ്ടുമൊരു വംശീയാക്രമണത്തിന് അമേരിക്ക വേദിയായിരിക്കുകയാണ്.
11/04/21 ഞായറാഴ്ച വൈകീട്ടോടെയാണ് ഡൗണ്‍ റൈറ്റിനെതിരെ പോലീസ് അതിക്രമം നടന്നത്. കാറില്‍ വരികയായിരുന്ന ഡോന്റെയെ പോലീസ് തടയുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസ് വാഹനം തടഞ്ഞെന്ന് പറയുന്നതിനായി ഡോന്റെ ഫോണില്‍ വിളിച്ചിരുന്നെന്നും ഫോണ്‍ കട്ട് ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുന്നത് ഫോണിലൂടെ കേട്ടുവെന്നും ഡോന്റെയുടെ അമ്മ കേറ്റി റൈറ്റ് പറഞ്ഞു. തൊട്ടടുത്ത മിനിറ്റുകളില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോന്റെയ്ക്ക് വെടിയേറ്റുവെന്ന് അറിയിക്കുകയായിരുന്നെന്നും കാറ്റി പറഞ്ഞു.
