ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് അനിശ്ചിതമായി നിർത്തിവെച്ച പെട്രോൾ, ഡീസൽ വില വർധന കുത്തനെ മുകളിലേക്ക്. മേയ് നാലിന് ശേഷം ഒമ്പതാം തവണയാണ് വില വർധിക്കുന്നത്. 16/05/21 ഞായറാഴ്ചത്തെ നിരക്കു പ്രകാരം പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ലിറ്ററിനു മേൽ വർധിപ്പിച്ചത്.
നേരത്തെ ലിറ്റർ വില നൂറുകടക്കാത്ത രാജസ്ഥാനിലെ ശ്രീഗംഗ നഗർ, മധ്യപ്രദേശിലെ ഇന്ദോർ, ഭോപാൽ, മഹാരാഷ്ട്രയിലെ പർഭനി തുടങ്ങിയ നഗരങ്ങളിൽ കൂടി പുതിയ വർധനയിൽ സെഞ്ച്വറി പിന്നിട്ടു. മുംബൈയിൽ 98.88 രൂപയും ഡീസലിന് 90.40 രൂപയുമാണ് വില.
രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വാറ്റ് ചുമത്തുന്ന സംസ്ഥാനങ്ങളായതിനാലാണ് രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വില കൂടുതൽ. രാജസ്ഥാനാണ് രാജ്യത്ത് ഏറ്റവും ഉയർന്ന വാറ്റ് ഈടാക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഉയർന്നിട്ടുപോലും വില ഉയരാതെ പിടിച്ചുവെച്ച എണ്ണക്കമ്പനികൾ നിലവിൽ രാജ്യാന്തര വിപണിയിൽ ചാഞ്ചല്യമില്ലാത്തപ്പോഴും വില കൂട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
