റോസിയൊ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍. സർക്കാരിന്റെ ഈ പ്രഖ്യാപനത്തോടെ ചോക്‌സിയെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ സാധ്യത വര്‍ധിച്ചു.
2017 ഭേദഗതി വരുത്തിയ പാസ്‌പോര്‍ട്ട് നിയമം ചോക്‌സി ലംഘിച്ചതായും അദ്ദേഹം രാജ്യത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായാണെന്നുമാണ് നാഷണല്‍ സെക്യൂരിറ്റി ആന്റ് ഹോം അഫയേഴ്‌സ് വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.
ചോക്‌സിക്ക് ഡൊമനിക്കയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അദ്ദേഹത്തെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പോലിസ് മേധാവി കൈക്കൊള്ളണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൊമനിക്കന്‍ മന്ത്രി റെബേണ്‍ ബ്ലാക്മൂര്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. മെയ് 25ന് ഒപ്പുവച്ച് കോടതിയില്‍ സമര്‍പ്പിച്ച ഉത്തരവ് ഇപ്പോഴാണ് പരസ്യമാവുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും ചോക്‌സിയെ നാടുകടത്തേണ്ടതുണ്ടോ എന്ന് കോടതി തീരുമാനിക്കുക.
