റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

August 8, 2021 - 6:43 pm

അട്ടപ്പാടി: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അച്ഛനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തതായി പരാതി. ഷോളയൂര്‍ വട്ടലക്കിയിലെ ഊരുമൂപ്പനായ ചൊറിയമൂപ്പനേയും മകന്‍ മുരുകനെയുമാണ് പൊലീസ് 08/08/21 ഞായറാഴ്‌ച രാവിലെ അറസ്റ്റ് ചെയ്തത്.

മുരുകന്റെ 17 വയസായ മകനെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ക്കായി ചെന്നപ്പോഴാണ് സംഭവമുണ്ടായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിനെ സ്ത്രീകളടക്കം ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്റ്റേഷനില്‍ വച്ച് മധ്യസ്ഥ ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന പ്രശ്നത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുകനെയും മൂപ്പനേയും പിടിച്ചുകൊണ്ടുപോകുകയായിരിന്നു എന്നാണ് ആദിവാസി സംഘടനകള്‍ പറയുന്നത്. പ്രതിഷധസൂചകമായി ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ശേഷം അട്ടപ്പാടി എ.എസ്.പി ഓഫീസിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നതിനാലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മുരുകന്റെ ആക്രമണത്തില്‍ മറ്റൊരു ആദിവാസി യുവാവിന് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *